MANTHRIKAN JAYARAM NEW MALYALAM MOVIE




'പാര്‍ഥന്‍ കണ്ട പരലോക'ത്തിനുശേഷം അനില്‍-ജയറാം-രാജന്‍ കിരിയത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മാന്ത്രികന്‍'. ഇത്തവണയും ഹ്യൂമറിന് പ്രാധാന്യം കല്പിക്കുന്ന ചിത്രമാണ് ഇവര്‍ ഒരുക്കുന്നതെങ്കിലും മന്ത്രവാദത്തിന്റെയും മാന്ത്രികതയുടെയും വിസ്മയലോകവും പ്രേക്ഷകര്‍ക്കു മുന്‍പിലെത്തും. ഹൊറര്‍ പശ്ചാത്തലത്തില്‍ പൂര്‍ത്തിയാകുന്ന ചിത്രം കര്‍ണാടകയിലാണ് സംഭവിക്കുന്നത്. പതിവ് സിനിമാകാഴ്ചകളില്‍നിന്നു വ്യത്യസ്തമായ ഒരു പാറ്റേണിലാകും 'മാന്ത്രികന്‍' ഒരുങ്ങുക. ജയറാമിനൊപ്പം രമേഷ് പിഷാരടിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മുകുന്ദനുണ്ണിയും സുഹൃത്തുക്കളായ സുബ്രഹ്മണ്യവും ശേഖരന്‍കുട്ടിയും കൃഷിചെയ്തു ജീവിക്കുന്നവരാണ്. സ്ഥലത്തെ പ്രമുഖരായ നെറ്റിക്കാടന്‍ ഗ്രൂപ്പിന്റെ പാട്ടഭൂമിയില്‍ കൃഷി ചെയ്യുന്ന ഇവര്‍ ഒരിക്കല്‍ പോലും ലാഭത്തിന്റ കണക്കു പറഞ്ഞിട്ടില്ല. നെറ്റിക്കാടന്‍ ഗ്രൂപ്പിനെ പറ്റിച്ച് ജീവിക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടി സംഘത്തിന്റെ അടുക്കലെത്തുന്നു. എവിടെനിന്നോ രക്ഷപ്പെട്ടോടിവരുകയായിരുന്നു അവള്‍-മാളു. മുകുന്ദനുണ്ണിയും മാളുവും പ്രണയത്തിലാകുന്നതിനിടയ്ക്ക് മാളുവിനെ ആരൊക്കെയോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുന്നു. അവളെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടതാണ് മുകുന്ദനുണ്ണി.

ഷേണായി മന്ദിറില്‍ യക്ഷിശല്യം. പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ഫലം. ദുര്‍മരണപ്പെട്ട പെണ്ണിന്റെ ആത്മാവ് ഷേണായി മന്ദിറില്‍ അക്രമം തുടങ്ങി. കൊലപാതകങ്ങള്‍ സംഭവിച്ചു. യക്ഷിയെ തളയ്ക്കാന്‍ മണപ്പള്ളി ഭട്ടതിരിപ്പാട് എത്തി. യക്ഷിയെ തളച്ചെങ്കിലും പിന്നീടെപ്പഴോ വീണ്ടും അവള്‍ പുറത്തെത്തി. എന്നാല്‍ കാലപ്രയാണത്തില്‍ ഭട്ടതിരിപ്പാട് മരണപ്പെട്ടു. ഇപ്പോള്‍ മന്ത്രവാദത്തിലൂടെ യക്ഷിയെ തളയ്ക്കാന്‍ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മകന്‍ മുകുന്ദനുണ്ണിയാണ്. അങ്ങനെ ഷേണായി മന്ദിറിലെത്തുന്ന മുകുന്ദന്‍, അവിടെവെച്ച് മാളുവിനെ കണ്ട് ഞെട്ടുന്നു.

മുകുന്ദനുണ്ണിയായി ജയറാം എത്തുമ്പോള്‍ മാളുവിനെ പൂനം ബജ്‌വ അവതരിപ്പിക്കുന്നു. ജയന്‍, മഹേഷ്, കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട്, സാദിഖ്, അനില്‍ മുരളി, മുരളി മോഹന്‍, വിനീത്കുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. വയലാര്‍ ശരത്, സന്തോഷ്‌വര്‍മ എന്നിവരുടെ വരികള്‍ക്ക് എസ്. ബാലകൃഷ്ണന്‍ ഈണം പകരുന്നു. ഛായാഗ്രഹണം-വൈദി എസ്. പിള്ള. യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ്കുമാര്‍ ചിത്രം നിര്‍മിക്കുന്നു.